അപമാനത്തിന്റെ ഹര്‍ത്താല്‍ദിനം മറക്കാതൊരു കുടുംബം - Keralaonline.co.in

Breaking

Post Top Ad

Post Top Ad

അപമാനത്തിന്റെ ഹര്‍ത്താല്‍ദിനം മറക്കാതൊരു കുടുംബം

 

തിരുവനന്തപുരം: രണ്ടര മണിക്കൂറിലേറെ നീണ്ട അപമാനിക്കലിനൊടുവില്‍ വിതുര സ്റ്റേഷനിലെ വയര്‍ലെസില്‍ സന്ദേശമെത്തി-''വിട്ടേയ്ക്കൂ. അതയാളുടെ ഭാര്യ തന്നെ. കൂടെയുള്ളത് മകനും''. ഭാര്യയുടെയും മകന്റെയും കൈപിടിച്ച്, കൂക്കിവിളിക്കാന്‍ തയ്യാറായിനിന്ന ഹര്‍ത്താല്‍ ഗുണ്ടകളുടെ മുന്നിലൂടെ സ്റ്റേഷന്റെ പടിയിറങ്ങുമ്പോള്‍ പ്രസാദ് ഒരു തീരുമാനമെടുത്തിരുന്നു- ''അമ്മ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലം ഉള്‍പ്പെടെ എല്ലാ സ്വത്തുക്കളും കിട്ടുന്ന വിലയ്ക്ക്‌വിറ്റ്, പെരിങ്ങമ്മല എന്ന എന്റെ ഗ്രാമത്തിലേക്കുള്ള വഴിപോലും വേദനയോടെ മറക്കണമെനിക്ക്...അല്ലെങ്കില്‍ ഭാര്യയ്ക്കും മകനുമൊപ്പം സഞ്ചരിക്കുമ്പോള്‍ തെളിവും വിവാഹസര്‍ട്ടിഫിക്കറ്റുമൊക്കെ കരുതേണ്ടിവരില്ലേ..'' ഒരപരാധിയെപ്പോലെ കുടുംബത്തിനൊപ്പം വിതുര പോലീസ് സ്റ്റേഷനില്‍ കഴിയേണ്ടിവന്ന നിമിഷങ്ങളില്‍ ഈ യുവ വ്യവസായിയെടുത്ത തീരുമാനമിതാണെന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്കാകെ തലകുനിക്കാം.
ഹര്‍ത്താല്‍ ദിനത്തിലെ പൊന്‍മുടിയാത്രക്കിടെ എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ കാറിന് പിന്നാലെകാറില്‍ യാത്രചെയ്തതിന്റെ പേരില്‍ അപവാദകഥകള്‍ സഹിക്കേണ്ടിവന്ന ഗള്‍ഫ് വ്യവസായിയും പെരിങ്ങമ്മല സ്വദേശിയുമായ കെ.എസ്. പ്രസാദ് എന്ന പ്രസാദ് പണിക്കര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല തന്നെയും കുടുംബത്തെയുമെന്തിന് ഇരയാക്കിയെന്ന്. ഭാര്യ ജസീന്താ പ്രസാദിനും മകന്‍ സഞ്ജയ്‌യ്ക്കുമൊപ്പം പൊന്‍മുടിയിലേക്കും അവിടെനിന്ന് പെരിങ്ങമ്മലയിലെ വീട്ടിലേക്കും പോകാനിറങ്ങിയതായിരുന്നു പ്രസാദും കുടുംബവും. ഉല്ലാസയാത്ര തനിക്കൊരിക്കലും മറക്കാനാകാത്ത ദുരന്തമായി മാറിയതെങ്ങനെയെന്ന് ദുബായിയിലെ വ്യവസായിയായ ഇദ്ദേഹംതന്നെ വിവരിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം കാട്ടിയേക്കുമെന്നതിനാല്‍ തന്റെ സുഹൃത്തുകൂടിയായ എസ്.ഐ.
വിനോദിന്റെ നിര്‍ദേശപ്രകാരം വിതുര സ്റ്റേഷനില്‍ കാര്‍ ഒതുക്കിയിട്ട് കുടുംബത്തോടൊപ്പം ഹര്‍ത്താല്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു.
എസ്.ഐയുടെ മുറിയില്‍ നാട്ടുവിശേഷങ്ങള്‍ പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടി എം.എല്‍.എയും പോലീസ് സഹായത്തിനായി അവിടെയെത്തിയിരുന്നു. തിളങ്ങി നില്‍ക്കുന്ന എം.എല്‍.എയായ അബ്ദുള്ളക്കുട്ടിയോട് താന്‍ കുശലാന്വേഷണം നടത്തുകയും ചെയ്തു. അബ്ദുള്ളക്കുട്ടി മടങ്ങിയശേഷം പൊടുന്നനെ അന്തരീക്ഷമാകെ മാറുകയായിരുന്നു. പുറത്ത് ആള്‍ക്കൂട്ടം.. ചിലര്‍ ജനാലയിലൂടെയും മറ്റും ഭാര്യയുടെയും മകന്റെയുമൊക്കെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നു. കര്‍ണാടകക്കാരിയായ ഭാര്യയ്ക്കും മകനും മലയാളം അറിയാത്തതിനാല്‍ ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ അസഭ്യങ്ങള്‍ മനസ്സിലായില്ല എന്നൊരു സമാധാനം. ഇതിനിടെ പാര്‍ട്ടി ചാനലിലെ 'എക്‌സ്‌ക്ലൂസീവ്' വാര്‍ത്തകണ്ട് ചില സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണ് തനിക്കും കാര്യം മനസ്സിലായത്. അബ്ദുള്ളക്കുട്ടിയും സംഘവും ഒരു സ്ത്രീയ്‌ക്കൊപ്പം പൊന്‍മുടിയാത്ര നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയെന്നാണ് വാര്‍ത്തയെന്ന് കേട്ടാല്‍ ആരാണ് തകര്‍ന്നുപോകാത്തത്. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്‌തേനെ-പ്രസാദ് വികാരാധീനനായി.
''എന്നെയും അമ്മയെയും മൊബൈല്‍ ക്യാമറയിലും മറ്റും പകര്‍ത്തുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. അനുവാദംപോലും ചോദിക്കാതെ പത്രക്കാരാണെന്നു പറഞ്ഞ് ചിലരും ഫോട്ടോകള്‍ എടുത്തുകൊണ്ടിരുന്നു''- തനിക്ക് ഏറെ പ്രിയപ്പെട്ട പൊന്‍മുടി കാണാനിറങ്ങി അപമാനിതനായ സഞ്ജയ് പറയുന്നു. ഡല്‍ഹിയില്‍ സിവില്‍സര്‍വീസ് പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്ന സഞ്ജയിനും അമ്മ ജസീന്തയ്ക്കും ഇപ്പോള്‍ ക്യാമറ കാണുന്നതുതന്നെ ഭയമാണ്. സ്റ്റേഷനില്‍ കോലാഹലം നടക്കുന്നതിനിടെ പെരിങ്ങമ്മലയിലെ വീട്ടിലെത്തി പോലീസ് സംഘം പ്രസാദിന്റെ വൃദ്ധനായ അച്ഛന്‍ കൃഷ്ണപ്പണിക്കരെയും ചോദ്യം ചെയ്തു. അടുത്തിടെ വീട്ടില്‍ നടന്ന മോഷണം അന്വേഷിച്ച തന്റെ സുഹൃത്തുകൂടിയായ പാലോട് എസ്.ഐ. അച്ഛന്റെ മുന്നിലെത്തി, പ്രസാദ് മകനാണോയെന്നും കൂടെയുള്ളത് ഭാര്യയാണോ എന്നുമൊക്കെ ചോദ്യം ചെയ്തത് മറ്റൊരു വിരോധാഭാസം. തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും കാട്ടിയത് മുഖവിലയ്‌ക്കെടുക്കാതെ പോലീസ് ഈ നാടകം കളിച്ചതിനുപിന്നില്‍ രാഷ്ട്രീയ ഇടപെടല്‍തന്നെയെന്ന് പ്രസാദ് തറപ്പിച്ചുപറയുന്നു. പക്ഷേ അതിന് നിരപരാധിയായ തന്റെ കുടുംബത്തെ എന്തിന് കരുവാക്കിയെന്ന ചോദ്യം ബാക്കി.
പ്രസാദിന് മുന്തിയ ഓഹരിയുള്ള കൈരളി ചാനല്‍ ആ സമയത്തൊക്കെ രാഷ്ട്രീയാന്ധതയോടെ കൈയില്‍കിട്ടിയ 'വാര്‍ത്ത' ആഘോഷിക്കുകയായിരുന്നു. ഒരു ചാനല്‍ ഉണ്ടെങ്കില്‍ എന്തുമാകാമെന്ന അവസ്ഥ താന്‍ തിരിച്ചറിയുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഇതിനിടെ ഇവരെ തടഞ്ഞുവെയ്ക്കാന്‍ കൂടിയ സി.പി.എം-കാരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രസാദിന്റെ ബന്ധുക്കളില്‍ ചിലര്‍ തങ്ങള്‍ അറിയുന്ന ആളാണിതെന്ന് പോലീസിനോട് പറഞ്ഞു. പക്ഷേ അപ്പോഴേക്കും സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ സ്ഥലത്തെത്തി ചോദ്യംചെയ്യല്‍ തുടങ്ങി. അബ്ദുള്ളക്കുട്ടി എം.എല്‍.എയ്ക്ക്‌ക്കൊപ്പം ദുരൂഹസാഹചര്യത്തില്‍ പിടിക്കപ്പെട്ടതാണ് എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ ശ്രമം.
ഒടുവില്‍ വിട്ടയക്കും മുന്‍പ് ഒരു സ്റ്റേറ്റ്‌മെന്റ് എഴുതിക്കൊടുക്കാന്‍ പറഞ്ഞു. പോലീസ് സംരക്ഷണംതേടി സ്റ്റേഷനില്‍ കയറിയതാണ് താനെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ എഴുതിക്കൊടുത്തപ്പോള്‍ അവര്‍ക്കതുപോരാ. അബ്ദുള്ളക്കുട്ടിക്കൊപ്പം വന്നതാണ് എന്നമട്ടില്‍ എഴുതിക്കൊടുക്കണമെന്ന പോലീസിന്റെ ആവശ്യം പ്രസാദ് നിരാകരിച്ചു.
ഈ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെങ്കില്‍ വിവാഹസര്‍ട്ടിഫിക്കറ്റും മക്കളുടെ ജനനസര്‍ട്ടിഫിക്കറ്റുമൊന്നുമില്ലാതെ കേരളത്തിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നതിന്റെ തെളിവാണ് താനും കുടുംബവും നേരിട്ട അനുഭവമെന്ന് പ്രസാദ് പറഞ്ഞു. മംഗലാപുരത്തുള്ള തന്റെ ഫാംഹൗസിന് 'പൊന്‍മുടി കോട്ടേജെ'ന്ന് പേരിടുകയും കണ്ടുമുട്ടുന്നവരോടൊക്കെ പൊന്‍മുടിയെന്ന സുന്ദരഭൂമിയില്‍ പോകണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു താന്‍. പെരിങ്ങമ്മലയില്‍ ജനിച്ച് ഇവിടെ പഠിച്ചുവളര്‍ന്ന തനിക്ക് ഇതാണവസ്ഥയെങ്കില്‍ മറുനാട്ടില്‍നിന്നെത്തുന്നവര്‍ എന്തൊക്കെ സഹിക്കേണ്ടിവരും. അച്ഛന്റെ കാലശേഷം പെരിങ്ങമ്മലയിലെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റ് ഇവിടേയ്ക്ക് ഒരിക്കലും വരാതെ കഴിയണം. ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനങ്ങള്‍ക്കെത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് നാട്ടിലെത്തിയാല്‍ മറ്റൊരു മുഖമാണ്. അപമാനിക്കലിനെതിരെ കേസ്സിനും ബഹളത്തിനുമൊന്നുമില്ല. പക്ഷേ താനും കുടുംബവും ഒരിക്കലും മറക്കില്ല ആ ഹര്‍ത്താല്‍ദിനം-വേദനയോടെ പ്രസാദ് പറയുന്നു.

 

Reference link http://www.mathrubhumi.com/online/malayalam/news/story/401002/2010-07-08/kerala

Post Top Ad